"ഇജ്ജ് എന്താ ഇങ്ങ്നാ കാട്ട്ണ്" ബീവാത്തുമ്മ ഉറക്കെ ചോദിച്ചു കൊണ്ടിരുന്നു, "മരിയാതക്ക് ഇങ്ങള് അങ്ങോട്ട് കയറിക്കോ" മൊയ്‌തീൻ ട്രെയിനിലേക്ക് ഉമ്മയെ ഉന്തിക്കയറ്റി.
"യാത്രക്കാരുടെ ശ്രദ്ധക്ക്... ട്രെയിൻ നമ്പർ 16306, കണ്ണൂരിൽ നിന്നും ഏറണാകുളം വരെ പോകുന്ന കണ്ണൂർ- ഏറണാകുളം ഇന്റർ സിറ്റി എക്സ്പ്രസ്സ് ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽ നിൽക്കുന്നു" അനൌണ്സ്മെന്റിനിടയിലും.. ബീവാത്തുമ്മയുടെ ശബ്‌ദം ഉറക്കെ കേൾക്കുന്നുണ്ടായിരുന്നു. ആരോ ബലം പ്രയോഗിച്ച് കൊണ്ട് പോകും പോലെയുള്ള കാഴ്ച്ച മറ്റു യാത്രികരുടെ മുഖങ്ങളിൽ പതിഞ്ഞു നിൽക്കുന്നു. " എന്റെ റബ്ബേ, ഇങ്ങോട്ടാ ഈ യാത്ര ? എന്റെ മകൻ എന്നോട്.....!!! " ബീവാത്തുമ്മ ആത്മഗതം ആരും അറിയാതെ പറഞ്ഞു കൊണ്ടിരുന്നു. തിക്കിതിരക്കി സ്നേഹാലയം എന്നു പേരിട്ടു വിളിക്കുന്ന വൃദ്ധസദനത്തിലേക്കുള്ള യാത്രയിൽ ഉമ്മാക്കു മൊയ്തീൻ സീറ്റു ഒപ്പിച്ചു കൊടുത്തു.
മനസ്സിന്റെ നൊമ്പരങ്ങളെ ദൈവത്തോട് പറയുന്ന കാഴ്ച്ച, ചുവന്ന കുഞ്ഞുടുപ്പിട്ട പാറുക്കുട്ടിയുടെ കണ്ണുകളിലേക്കും ഒരു അപായ സൂചന എന്നോണെം എത്തി. അവൾ കുറെ നേരം വരണ്ടു കീറിയ ബീവാത്തുമ്മയുടെ മുഖത്തേക്കു നോക്കിയിരുന്നു. അക്രമിന്റെ നേരെ പാറുക്കുട്ടി തന്റെ ചെറുചുണ്ടിലൂടെ സ്വകാര്യം ചോദിച്ചു : "എന്താ വല്ല്യുമ്മ വല്ലാത്തെയിരിക്കുന്നു ഇക്കാ ?" തന്റെ ചിന്തകളെ സാമൂഹ്യപ്രശ്‌നങ്ങളിലേക്ക് വലിച്ചു ചേർക്കാതെ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ലെന്ന ഭാവത്താൽ "ആആആ "എന്ന ഉത്തരമില്ലാ ഉത്തരം നൽകി അക്രം രക്ഷപ്പെട്ടു.

